രജിസ്ട്രാർ-വിസി തർക്കം: മുൻ രജിസ്ട്രാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി തടഞ്ഞു
കേരള യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി തടഞ്ഞു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻ രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സസ്‌പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിലാണ് വി സി കുറ്റാരോപണ നോട്ടീസ് നൽകിയത്. സർവ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നൽകാൻ വീശിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ - വിസി തർക്കം ആരംഭിക്കുന്നത്. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്‌പെൻഡ് ചെയ്തിരുന്നു. അത് ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
