സിപിഎം ഓഫീസിന് നേരെ ബോംബറിഞ്ഞ കേസ്, ആര്‍എസ്എസ് പ്രവര്‍ത്തകൻ പിടിയിൽ
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതി പിടിയിൽ. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്നാം പ്രതി, ആർഎസ്എസ് പ്രവർത്തകൻ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. 2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്.
സംഭവത്തിന് പിന്നിൽ ആര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നാം പ്രതിയും പിടിയിലായത്.
വടകര ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞതിലെ പ്രതികാരമാണ് കോഴിക്കോട്ടെ സിപിഎം ഓഫീസ് ആക്രമിക്കാനുള്ള കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.