ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് തിരിച്ചടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും;
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയുമെന്ന് കൊല്ലം വിജിലൻസ് കോടതി അറിയിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വാദം കേട്ടു. റിമാൻഡ് കാലാവധി 80 ദിവസം കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ഈ ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസം കൂടി നീട്ടി.അതെ സമയം കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. എസ് ഐ ടി വാദങ്ങൾ ശരിവെച്ച കോടതി നിലവിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് കോടതി ജാമ്യം തള്ളിയത്.
