ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യഹരജി ഫെബ്രുവരി 9ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി വിശദമായ വാദം കേൾക്കുന്നതിനായി ഫെബ്രുവരി 9ലേക്ക് മാറ്റി. അന്വേഷണ സംഘം റിപ്പോർട്ട് തിങ്കളാഴ്ച് കോടതിയിൽ സമർപ്പിക്കും. രണ്ട് കേസുകളിലും ഒരുമിച്ചാണ് വാദം കേൾക്കുക.
കട്ടിള പാളി കേസിൽ ആദ്യം ജാമ്യ ഹർജി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ദ്വാരപാലക കേസിലും തന്ത്രി ജാമ്യ ഹർജി ഫയൽ ചെയ്തത്. ആൻജിയോഗ്രാമിന് വിധേയനാക്കിയ തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ തന്ത്രിക്ക് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ നാളെ വിധി ഉണ്ടായേക്കും
