സ്‌കൂൾ സമയമാറ്റം:ചർച്ചയ്ക്ക് ഇല്ലെന്ന് പിഎംഎ സലാം, ചർച്ചയിൽ പങ്കെടുക്കാൻ സമസ്ത
സ്‌കൂൾ സമയമാറ്റ വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തി ഇനി ഒരു ചർച്ചക്ക് പ്രസക്തി ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സർക്കാർ നിലപാട് മാറ്റാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്നും സലാം ചോദിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാനും ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുമാണ് സമസ്തയുടെ തീരുമാനം.
ചർച്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില പ്രധാന നിർദ്ദേശങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്ന സമസ്ത നേതാക്കൾ സർക്കാർ മുമ്പാകെ അവതരിപ്പിക്കും. ഇപ്പോൾ നിർദ്ദേശിച്ച 9.45ന് സ്‌കൂൾ തുടങ്ങുന്നത് പിൻവലിക്കണം. പകരം വൈകിട്ട് അരമണിക്കൂർ നീട്ടി നാലര വരെ ആക്കാം. നേരത്തെ വിദഗ്ധസമിതി നിർദേശിച്ചത് പോലെ ഓണം ക്രിസ്മസ് അവധിക്കാലങ്ങളിലും നിന്ന് പ്രവർത്തി ദിനങ്ങൾ കണ്ടെത്തുക. പ്രവർത്തന ദിനങ്ങൾ കൂട്ടാൻ മറ്റ് സംസ്ഥാനങ്ങൾ അവലംബിച്ച മാർഗങ്ങൾ സ്വീകരിക്കുക. ഇതര സംസ്ഥാനങ്ങളുടെ അധ്യയന കലണ്ടർ കൂടി പരിശോധിച്ചു ഇവിടെ ക്രമീകരണം നടത്തണമെന്നനും സമസ്ത ആവശ്യപ്പെടും. എന്നാൽ സമയമാറ്റത്തിനുള്ള ബദൽ മാർഗങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സമസ്ത അറിയിച്ചു
