നോട്ടീസില്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എൻഐഎ ചോദ്യം ചെയ്യുന്നു; കോടതിയെ സമീപിച്ച് ഷാരൂഖ് സെയ്ഫി

  1. Home
  2. Kerala

നോട്ടീസില്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എൻഐഎ ചോദ്യം ചെയ്യുന്നു; കോടതിയെ സമീപിച്ച് ഷാരൂഖ് സെയ്ഫി

shahrukh-saifi


എൻഐഎയുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്ന് എലത്തൂരിൽ ട്രെയിനിന് തീയിട്ട കേസിലെ പ്രതി ഷാരൂഖ് സെയ്ഫി. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നോട്ടീസില്ലാതെ ദിവസങ്ങളോളമാണ് ചോദ്യം ചെയ്തതെന്നും തങ്ങൾ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഷാരൂഖ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എൻഐഎ കോടതിയിൽ ഷാരൂഖ് സെയ്ഫി അപേക്ഷ നൽകിയിട്ടുണ്ട്. 

ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി എൻഐഎ 
മൊഴിയെടുത്തിരുന്നു. അന്ന് മോനിസിനൊപ്പം എത്തിയ പിതാവ് മുഹമ്മദ് റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്. ഈ മാസം 27 വരെയാണ് ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌.

 പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞ റിമാൻഡ് കാലാവധി അവസാനിച്ചപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഷാരൂഖിന് മുൻപ് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വേണ്ട ചികിത്സ നൽകിയിരുന്നില്ലെന്നും കുടുംബം പറഞ്ഞതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഷാരൂഖിനെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ് അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.