ആനച്ചാലിൽ സ്‌കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ'; ജില്ലയിൽ വിനോദകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കളക്ടർ.
ഇടുക്കി ആനച്ചാലിൽ സ്‌കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ഒക്ടോബറിലാണ് സ്‌കൈ ഡൈനിംഗ് ആനച്ചാലിൽ ആരംഭിച്ചത് ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ അത് വീഴ്ചയാണെന്നും കളക്ടർ വ്യക്തമാക്കി.സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു. അക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.
സാഹസിക വിനോദങ്ങൾക്ക് അനുമതി നൽകാൻ ജില്ലാ തലത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും സമിതി രൂപീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജില്ലയിൽ ഇത്തരത്തിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ ഒരു ലിസ്റ്റ് തയാറാക്കും. അനുമതിയില്ലെന്ന് കണ്ടെത്തിയാൽ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയത്. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം കുടുങ്ങികിടന്നത്. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്.
