പൊലീസ് മർദ്ദിച്ചെന്ന് ജവാൻ, സൈന്യം ഇടപെട്ടു; സൈനിക ആശുപത്രിയിലേക്ക് മാറ്റി

  1. Home
  2. Kerala

പൊലീസ് മർദ്ദിച്ചെന്ന് ജവാൻ, സൈന്യം ഇടപെട്ടു; സൈനിക ആശുപത്രിയിലേക്ക് മാറ്റി

Police


പൊലീസ് മർദ്ദിച്ച് കാലൊടിച്ചെന്നാരോപണവുമായി ചികിത്സയിൽ കഴിയുന്ന ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മേജർ മനു അശോകിന്റെ നേതൃത്വത്തിൽ കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ ഇ എം ഇ വിഭാഗത്തിലാണ് അജിത്ത് ജോലി ചെയ്യുന്നത്. 

പുൽപ്പള്ളി സീതാദേവി - ലവകുശ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അജിത്തും പൊലീസും തമ്മിൽ തർക്കമായി. ഇതിനുപിന്നാലെ പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയുമായിരുന്നെന്നാണ് അജിത്തിന്റെ ആരോപണം. അജിത്തിന്റെ ബന്ധുക്കൾ ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ സൈന്യം ഇടപെട്ടത്. അജിത്തിനെ മെഡിക്കൽ കോളേജിൽ നിന്ന് സൈനികാശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കൾ ഡിസ്ചാർജ് ഷീറ്റ് ഒപ്പിട്ടുവാങ്ങിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ഇത് പൊലീസ് ഇടപെടലിനെത്തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. അജിത്തിനെ പൊലീസ് മർദിച്ചിട്ടില്ല. ഗ്രീൻവാലിയിൽവച്ച് നാട്ടുകാരിടപെട്ട് കീഴ്പ്പെടുത്തുന്നതിനിടെ ആരുടെയെങ്കിലും ചവിട്ടേറ്റതാകാമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.