മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാജധാനി എക്‌സ്പ്രസിനും വന്ദേഭാരതിനും നേരെ കല്ലേറ്; ആർക്കും പരിക്കുകളില്ല

കേരളത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്‌സ്പ്രസിന് നേരെയും, മലപ്പുറത്ത് വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
കാഞ്ഞങ്ങാട് വെച്ച് ഉച്ചയ്ക്ക് 3.45ഓടെയാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടി. യാത്രക്കാരാണ് ഗ്ലാസിലേക്ക് കല്ലേറുണ്ടായ കാര്യം ആദ്യം കണ്ടെത്തിയത്.
എസി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പൊലീസും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.
മലപ്പുറത്ത് താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരുക്കില്ല.