താനൂർ കസ്റ്റഡിമരണം: അന്വേഷണം ഉടൻ ഏറ്റെടുക്കണമെന്ന് സി.ബി.ഐയോട് നിർദേശിച്ച് ഹൈക്കോടതി

താനൂർ കസ്റ്റഡിമരണത്തിന്റെ അന്വേഷണം ഉടൻ ഏറ്റെടുക്കണമെന്ന് സി.ബി.ഐയോട് നിർദേശിച്ച് ഹൈക്കോടതി. കേസ് ഡയറി അടക്കമുള്ള എല്ലാ രേഖകളും ഒരാഴ്ചക്കുള്ളിൽ സി.ബി.ഐക്ക് കൈമാറണമെന്നും, അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും സി.ബി.ഐക്ക് സർക്കാർ ചെയ്യണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ജാഫർ ജിഫ്രി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
താമിർ ജിഫ്രിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാൻ ഏജന്‍സി തയാറായിരുന്നില്ല. ഇപ്പോൾ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്നും, കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷികളായ പൊലീസുകാരെയും, താമിറിനൊപ്പം കസ്റ്റഡിയിലെടുത്തവരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും, നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. കസ്റ്റഡിമരണത്തിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. സബ് ഇൻസ്പെക്ടർ ആർ.ഡി കൃഷ്ണലാൽ അടക്കമുള്ളവരാണ് പ്രതികൾ.