താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് മനഃപൂർവം നൽകുന്നില്ലെന്ന് കുടുംബം; പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം

താനൂരിലെ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചില്ലെന്ന് കുടുംബം. പൊലീസ് മനപൂർവം റിപ്പോർട്ട് വൈകിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് ദിവസം തുടർച്ചയായി സമീപിച്ചിട്ടും റിപ്പോർട്ട് നൽകിയില്ലെന്നും, വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയാണെന്നും താമിറിൻറെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചന. അതേസമയം താമിർ ജിഫ്രിയുടെ മരണത്തിൽ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിനെതിരെ നാളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. മാധ്യമങ്ങൾ പുറത്ത് കൊണ്ടു വരുന്ന വിവരങ്ങൾ ഗൗരവകരമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു.