സാമ്പത്തിക പ്രതിസന്ധി; കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു, പ്രതിഷേധം
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധം ശക്തം. വിവേകമില്ലാത്ത നടപടി പിൻവലിക്കണമെന്ന് മുൻ രജിസ്റ്റർ ഡോക്ടർ എൻ ആർ ഗ്രാമപ്രകാശ് ആവശ്യപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പത്മശ്രീ പെരുവനം കുട്ടന്മാരാരും പറഞ്ഞു.
ഒരു നോട്ടീസ് പോലും ഇല്ലാതെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു നടപടിയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കൂട്ട പിരിച്ചുവിടൽ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ നടപടി എന്നാണ് സാംസ്കാരിക രംഗത്തുള്ളവർ പറയുന്നത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കി കലാമണ്ഡലത്തിന് മുന്നോട്ട് പോകാൻ ആകില്ല.
140 കളരികളാണ് കലാമണ്ഡലത്തിൽ ഉള്ളത്. 60 താഴെ അധ്യാപകർ മാത്രമാണ് സ്ഥിരമായി ഉള്ളത്. താൽക്കാലിക അധ്യാപകരെ പിരിച്ചുവിട്ടതോടെ അധ്യയനം മുടങ്ങും. എട്ടു മുതൽ 12 വരെ ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും താൽക്കാലിക അധ്യാപകരാണ്. വർഷങ്ങളായി കേരള കലാമണ്ഡലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന താൽക്കാലിക ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ട്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം നാളെ വീണ്ടും ക്ലാസ് തുറക്കാനിരിക്കേ പ്രത്യക്ഷ സമരത്തിലാണ് വിദ്യാർത്ഥികളും താൽക്കാലിക ജീവനക്കാരും ആലോചിക്കുന്നത്.