ഗൺമാന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ തുടരാനാവില്ല ; കോടതിയെ സമീപിക്കും : കെ സി വേണുഗോപാൽ
![kc](https://keralavoter.com/static/c1e/client/97483/uploaded/57c20c6f62fc96f1979e9b6be5ad0625.jpg)
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച ഗൺമാനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ്. എഫ്ഐആറിൽ ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ല. കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി. പിണറായി വിജയനാണ് ഇതിന് ഉത്തരവാദി. മുഖ്യമന്ത്രി ഇത് ആസ്വദിക്കുന്നുവെന്നും അദ്ദേഹത്തിന് സാഡിസ്റ്റ് മുഖമാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
ഭീകര താണ്ഡവമടാൻ പൊലീസിന് നിർദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നത്?. കേസെടുത്ത ശേഷവും ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം തുടരുന്നത് നിയമ വിരുദ്ധമാണ്. ഗൺമാന് എങ്ങനെ പൊലീസ് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പം തുടരാനാകുമെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ഇതിനെതിരെ കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഗൺമാൻ ഇപ്പോൾ വിഐപിയായി. അദ്ദേഹത്തിന് പൂർണ സംരക്ഷണം നൽകുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വരെ കേസ് എടുത്തുവെന്നും എഐസിസി ജനറൽ സെക്രട്ടറി സൂചിപ്പിച്ചു.