ജയിൽ അധികൃതർ മകനെ മനപ്പൂർവ്വം മനോരോഗിയാക്കി; യൂട്യൂബർ മണവാളന്റെ കുടുംബം, പരാതി നൽകി

ജയിൽ അധികൃതർ മകനെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബർ മണവാളന്റെ (മുഹമ്മദ് ഷെഹീൻ ഷാ) കുടുംബം. തൃശ്ശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ആരോപണം. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.
വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയത്. ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ തൃശ്ശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപി ക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.