വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോടതി അംഗീകരിച്ചു

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം .ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരൺ കുമാറിന്റെ ഹർജിയും സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്.
പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയിൽ ഹാജരായത്
2021 ജൂണിലാണ് ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ സ്ത്രീധനമായി നൽകിയ കാറിന്റെ പേരിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നു.പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നും കിരൺ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു . ശേഷമാണ് വിസ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.