സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുത്തു
സംസ്ഥാന പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള ജില്ലാ പൊലീസ് മേധാവിമാരോ അതിനു മുകളിലുള്ള റാങ്കിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരോ ആണ് ഓരോ പൊലീസ് സ്റ്റേഷനും വീതം ദത്തെടുത്തത്.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് 2047 പദ്ധതിയുടെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
ദത്തെടുത്ത സ്റ്റേഷനുകളുടെ പ്രവർത്തനവും പുരോഗതിയും ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ വിലയിരുത്തണം. പുരോഗതി റിപ്പോർട്ടുകളും ആവശ്യപ്പെടുന്ന സമയത്ത് സമർപ്പിക്കണം. ക്രമസമാധാന പാലനം ഉൾപ്പെടെയുള്ള പൊലീസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നിർദേശിച്ച കാര്യങ്ങളിൽ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും കർശനമായി നടപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
