ലൈഫ് പദ്ധതി തകർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു, നാല് ലക്ഷം രൂപ മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാർഹം; പിണറായി വിജയൻ
സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 'ലൈഫ്' ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കാൻ നൽകിയിരുന്ന നാല് ലക്ഷം രൂപ മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
മുൻ സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളിൽ നിന്ന് യാതൊരു വിഹിതവും ഈടാക്കാതെയാണ് നാല് ലക്ഷം രൂപയുടെ ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇതിൽ ഒന്നര ലക്ഷം രൂപ കേന്ദ്ര വിഹിതവും ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് നൽകിയിരുന്നത്. എന്നാൽ നിലവിൽ യുഡിഎഫ് സർക്കാർ പിഎംഎവൈ (നഗരം) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വലിയ തോതിൽ വെട്ടിക്കുറച്ചു. പുതിയ വ്യവസ്ഥ പ്രകാരം പദ്ധതി തുകയുടെ 25 ശതമാനമായ ഒരു ലക്ഷം രൂപ ഗുണഭോക്താവ് തന്നെ സ്വന്തമായി കണ്ടെത്തണം. ഇത് ഭവനരഹിതരായ പാവപ്പെട്ട മനുഷ്യരുടെ മേൽ വലിയ സാമ്പത്തിക ബാധ്യതയാണ് അടിച്ചേൽപ്പിക്കുന്നതെന്നും ഫലത്തിൽ പദ്ധതി തുക നാല് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭവന പദ്ധതിക്കായി കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ തങ്ങളുടെ ലോഗോയും എംബ്ലവും പതിക്കണമെന്ന കടുത്ത വാശിയിലാണ്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരം ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്ന് അതിന് വഴങ്ങാൻ തയ്യാറായിരുന്നില്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വീട് എന്നത് പാവപ്പെട്ടവന്റെ അഭിമാന പ്രശ്നമാണ്. അതിൽ ചാപ്പ കുത്താൻ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ നിലപാട്. എന്നാൽ, ഇപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ തിട്ടൂരങ്ങൾക്ക് മുന്നിൽ പൂർണമായി നട്ടെല്ല് വളയ്ക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു. 450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സർക്കാരിന്റെ വാദം അപഹാസ്യകരമാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ അഞ്ച് ലക്ഷത്തിലേറെ വീടുകളിൽ 3,72,000 എണ്ണവും പൂർണമായും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നിർമിച്ചവയാണ്. പിഎംഎവൈ (നഗരം) വഴി ഒന്നര ലക്ഷം രൂപ സഹായം ലഭിച്ച 93,600 വീടുകൾക്കും, പിഎംഎവൈ (ഗ്രാമം) വഴി 72,000 രൂപ ലഭിച്ച 34,600 വീടുകൾക്കും നാല് ലക്ഷം തികയാനാവശ്യമായ ബാക്കി തുക മുഴുവൻ വകയിരുത്തിയത് കേരളത്തിലെ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നായിരുന്നു. വിജയകരമായി പൂർത്തീകരിച്ച ഈ മാതൃകയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സ്തംഭനാവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് പുനഃസ്ഥാപിക്കാൻ തയ്യാറാവാതെ, ഗുണഭോക്താക്കളിൽ നിന്ന് പണം പിഴിഞ്ഞെടുക്കാനുള്ള ഈ ജനവിരുദ്ധ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
