വണ്ടാനം മെഡി. കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർക്കും നഴ്‌സിനും സസ്‌പെൻഷൻ
വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 പേർക്ക് സസ്‌പെൻഷൻ. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമിൽ ഉൾപ്പെട്ട നഴ്സ് ആണ് ധന്യ.
ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.2021 മേയ് മാസത്തിൽ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്
