മുറിവേറ്റ ഭാഗത്ത് മുളകുപൊടി വിതറിയ ശേഷം ശരീരമാസകലം ഇടിച്ചു; തിളച്ച തക്കാളിക്കറി വച്ച് പൊള്ളിച്ചു; വിദ്യാർത്ഥിനിയെ സഹപാഠി ആക്രമിച്ചത് ക്രൂരമായി

  1. Home
  2. Kerala

മുറിവേറ്റ ഭാഗത്ത് മുളകുപൊടി വിതറിയ ശേഷം ശരീരമാസകലം ഇടിച്ചു; തിളച്ച തക്കാളിക്കറി വച്ച് പൊള്ളിച്ചു; വിദ്യാർത്ഥിനിയെ സഹപാഠി ആക്രമിച്ചത് ക്രൂരമായി

gfg


വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനി ദീപികയെ സഹപാഠി ആക്രമിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് എഫ്‌ഐആർ. പ്രതിയായ സഹപാഠി ലോഹിതയ്‌ക്കെതിരെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക, പൊള്ളലേൽപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദീപിക ക്രൂരമമായ അക്രമങ്ങൾക്കാണ് ഇരയായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നതോടെ ആക്രമണം തുടങ്ങിയെന്നാണ് പരാതി.

നാലാം വർഷ വിദ്യാർത്ഥികളായ ഇരുവരും ഹോസ്റ്റലിൽ ഒരേമുറിയിലായിരുന്നു. ലോഹിതയെയും, പീഡനത്തിന് കൂട്ടു നിന്ന നിഖിൽ(22), ജിൻസി(22) എന്നിവരെയും സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ലോഹിതയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. പോളിന്റെ സഹായത്തോടെയാണ് ലോഹിതയെ പൊലീസ് ചോദ്യം ചെയ്തത്. ഹോസ്റ്റൽ മുറിയിലും തെളിവെടുത്തതായി തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു.

സമ്പന്ന കുടുംബത്തിൽ നിന്നുള്ള ലോഹിത ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാൻ വിസമ്മതിച്ചതോടെ, കഴിഞ്ഞ ഒരു മാസമായി ലോഹിത ശാരീരികമായി ഉപദ്രവിച്ചുവരികയാണ്. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയതുകാരണം ദീപിക പുറത്ത് പറഞ്ഞിരുന്നില്ല. ചിറ്റൂർ നദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടപള്ളി സ്വദേശിയാണ് ദീപിക.

ഈ മാസം18നാണ് കൊടുംപീഡനം നടന്നത്. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ദീപികയുടെ തലയിൽ പല ഭാഗത്തായി ഇടിച്ചു. തുടർന്ന് കസേരയിൽ പിടിച്ചിരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചപ്പോൾ കറി വീണ് ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റു. കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ടീ ഷർട്ടിന്റെ പിറകുവശം ഉയർത്തി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക്‌പൊടി വിതറി. ശരീരമാസകലം ഇടിച്ചു വേദനിപ്പിച്ചശേഷമാണ് കെട്ടഴിച്ചുവിട്ടത്. ദീപിക കാലിൽ വീണ് ഇനി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചപ്പോൾ കാൽ കൊണ്ട് മുഖത്ത് തൊഴിച്ചു. പീഡനം പുറത്തു പറഞ്ഞാൽ ജീവനൊടെ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി.

അടുത്ത ദിവസം ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട ദീപിക ബസിൽ കോട്ടയത്തും, അവിടെ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ട്രെയിനിൽ ആന്ധ്രയിലെ വീട്ടിലും എത്തുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാർ കോളേജിലെത്തി അന്വേഷിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. മുറിവ് ഉൾപ്പെടെ ദീപിക വീഡിയോയിൽ പകർത്തി കോളേജ് അധികൃതർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇസ്തിരിപ്പെട്ടി കൊണ്ട് മുൻപ് കൈ പൊള്ളിച്ചിട്ടുണ്ടെന്നും ദീപിക പറഞ്ഞു. തുടർന്ന് കോളേജ് അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.