വിസ്മയ കേസ് പ്രതി കിരണിനെ മർദ്ദിച്ച സംഭവം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്
വിസ്മയ കേസ് പ്രതി കിരണിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ് . കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്റെ കാര്യംപറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നു.വെല്ലുവിളിയെ തുടർന്ന് പുറത്തേക്ക് ഇറങ്ങി ചെന്നപ്പോഴാണ് കിരൺ മർദനം നേരിട്ടത്. അവശനായ കിരണിന്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയും ചെയ്തു. ജനുവരി 12 ന് രാത്രിയോടെയായിരുന്നു സംഭവം. ആക്രമികൾ മുൻപും പലതവണ വീടിന് മുന്നിലെത്തി വെല്ലുവിളിച്ചിട്ടുണ്ടെന്നാണ് വിവരം.
സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതിയാണ് ഭർത്താവ് കിരൺകുമാർ. വിസ്മയയെ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ 2021 ജൂൺ 21 നാണ് വിസ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 100 പവൻ സ്വർണം, ഒരേക്കർ ഭൂമി, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ് കാർ എന്നിവയാണ് വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത്. ആറുമാസം തികയും മുമ്പ് കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടതായും വിസ്മയയെ മർദിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചിരുന്നു.കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും നിലവിൽ സുപ്രീം കോടതിയിൽ നിന്നും കിരൺ ജാമ്യം നേടിയിട്ടുണ്ട്
