വിഴിഞ്ഞം സമരം: പ്രദേശത്ത് സംഘർഷ സാധ്യതയെന്ന് കളക്ടർ, സമരം ശക്തിപ്പെടുത്താൻ പള്ളികളിൽ ഇടയലേഖനം

  1. Home
  2. Kerala

വിഴിഞ്ഞം സമരം: പ്രദേശത്ത് സംഘർഷ സാധ്യതയെന്ന് കളക്ടർ, സമരം ശക്തിപ്പെടുത്താൻ പള്ളികളിൽ ഇടയലേഖനം

vizhinjam


വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ  പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് സംഘര്‍ഷ സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ നടപടികൾക്ക് ഉത്തരവിട്ടു. സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

അതേസമയം തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിച്ചു. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിലെ ആഹ്വാനം.

ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണണെന്നും സർക്കുലറിലുണ്ട്. വിഴിഞ്ഞം സമരത്തിൽ തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.