പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, ട്രാഫിക് സിഗ്നലുകളിൽ ഇളവ്; കൊടുംചൂടിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതതല യോഗത്തിലാണ് ചൂട് പ്രതിരോധിക്കുന്നതിനായുള്ള കർശന നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തലുകൾ സജ്ജമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂൾ റൂഫ് സംവിധാനമൊരുക്കാനും യോഗത്തിൽ തീരുമാനമായി.
ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്നവർക്ക് ചൂട് ഏൽക്കുന്നത് ഒഴിവാക്കാൻ സിഗ്നൽ സമയം കുറയ്ക്കുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി 'ഹീറ്റ് ആക്ഷൻ പ്ലാൻ' തയ്യാറാക്കി നടപ്പിലാക്കണം. ഇതിനായി ആവശ്യമായ തുക അനുവദിക്കും. വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും ഒ.ആർ.എസ് (ORS) ലായനിയും ഉറപ്പാക്കും.
പ്രധാന നിർദ്ദേശങ്ങൾ:
- കുടിവെള്ള ലഭ്യത: കുടിവെള്ള ക്ഷാമമുള്ള ഇടങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണം. മഴവെള്ള സംഭരണം ഊർജ്ജിതമാക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ: അങ്കണവാടികളിലും സ്‌കൂളുകളിലും ചൂട് കുറയ്ക്കുന്നതിനായി കൂൾ റൂഫ് (Cool Roof) ഒരുക്കണം. ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റ് (Heat Resilient) ആക്കി മാറ്റും.
- ചികിത്സാ സൗകര്യം: സൂര്യാഘാതം ഏൽക്കുന്നവർക്ക് പ്രഥമശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. ചൂട് കൂടുമ്പോൾ ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ മതിയായ ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
