മുൻപ് സർവേക്കല്ലും പിരിച്ചുനടന്നവർ, ഇന്ന് ആ കല്ലുമായി വന്ദേഭാരതത്തിൽ കയറുന്നു: പരിഹസിച്ച് ഇ.പി. ജയരാജൻ

  1. Home
  2. Kerala

മുൻപ് സർവേക്കല്ലും പിരിച്ചുനടന്നവർ, ഇന്ന് ആ കല്ലുമായി വന്ദേഭാരതത്തിൽ കയറുന്നു: പരിഹസിച്ച് ഇ.പി. ജയരാജൻ

ep jayarajan


മുൻപ് കെ റെയിലിന്റെ സർവേക്കല്ലും പിരിച്ചുനടന്നവർ, ഇപ്പോൾ ആ കല്ലുമായി വന്ദേഭാരതിൽ കയറുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വന്ദേഭാരത് വന്നതോടെ കേരളത്തിലെ ആളുകൾക്ക് സെമി ഹൈസ്പീഡ് ട്രെയിനും, ഹൈസ്പീഡ് ട്രെയിനും വേണമെന്നായി. ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനിൽ കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30ന് കയറിയാൽ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാനാണ് ഇടതു സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘ഇപ്പോൾ വന്ദേഭാരതിൽ ധാരാളം യാത്രക്കാരുണ്ട്. ഇപ്പോഴാണ് സെമി ഹൈസ്പീഡ് റെയിൽവേ വേണമെന്ന് ആളുകൾ പറയുന്നത്. വന്ദേഭാരത് വന്നതോടെ അത്രമാത്രം സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോൾ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറേക്കൂടി വേഗതയുണ്ടായിരുന്നെങ്കിൽ കൂടുതൽ നല്ലതായിരുന്നു എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സർക്കാർ ഓരോ പദ്ധതിയും ആവിഷ്കരിക്കുന്നത്"- ജയരാജൻ പറഞ്ഞു.

"കേരളത്തിലെ ജനങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വർഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ട കാര്യങ്ങൾ നാം ചെയ്തില്ലെങ്കിൽ കേരളം എങ്ങനെ മുന്നോട്ടു പോകും? അതാണ് ഞങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയാണ്. അത് ഇവിടെ നമ്മുടെ വളർച്ചയ്ക്കു കൂടി ഉപയോഗിക്കേണ്ടേ? അതാണ് ഈ സർക്കാർ ചെയ്യുന്നത്"

"നമ്മുടെ നാട് വന്ദേഭാരതിൽത്തന്നെ നിന്നാൽപ്പോരാ. അതിനും അപ്പുറം കടക്കണമെന്നാണ് ഇടതുമുന്നണി സർക്കാർ ആഗ്രഹിക്കുന്നത്. ആമനസ്സാണ് ഞങ്ങൾക്കുള്ളത്. കേരളത്തിന്റെ മൊത്തം ആവശ്യം മനസ്സിലാക്കി അതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഞങ്ങൾ ജനങ്ങളോട് ചോദിക്കുന്നത്’’ – ജയരാജൻ പറഞ്ഞു.

ഇൻഡിഗോ കമ്പനി തെറ്റുതിരുത്താതെ അവരുടെ വിമാനത്തിൽ കയറില്ലെന്ന് ജയരാജൻ  ആവർത്തിച്ചു. "എനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ പിശക് പറ്റിയതാണെന്ന് ഇൻഡിഗോയുടെ ജനറൽ മാനേജർ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അക്കാര്യം എഴുതിത്തന്നാൽ വീണ്ടും യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് ഞാൻ മറുപടി നൽകിയിരുന്നു. അവർ ഇതുവരെ എഴുതിത്തന്നില്ല, അതുകൊണ്ട് ഞാൻ ആ വിമാനത്തിൽ യാത്ര ചെയ്യുന്നില്ല"- അദ്ദേഹം വിശദമാക്കി.