അയോധ്യ ക്ഷേത്രക്കൊള്ള; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി
അയോധ്യ ക്ഷേത്രക്കൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി അവധേഷ് പ്രസാദ്. അന്വേഷണം തുടങ്ങിയ ഉടൻ തന്നെ ട്രസ്റ്റ് ഭാരവാഹികൾ രാജി വയ്ക്കണമായിരുന്നു. ഒരു സംസ്ഥാനത്തെ മാത്രം പ്രശ്‌നമല്ലെന്നും, രാജ്യമാകെ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വൻകൊള്ളയാണ് നടന്നതെന്നും അവധേഷ് പ്രസാദ് പറഞ്ഞു.
അതേസമയം, അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ ആർഎസ്എസ് നേതൃത്വം നേരിട്ട് അതൃപ്തി അറിയിച്ചു. 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത്റായിയെയും, അനിൽമിശ്രയേയും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. സംഭാവന കൊള്ളയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. പദവിയിൽ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കിൽ പങ്കെടുത്ത ആർഎസ്എസ്, വി എച്ച്പി നേതാക്കൾ ഇരുവരേയും അറിയിച്ചെന്നും വിവരമുണ്ട്. അതേസമയം, ക്ഷേത്രട്രസ്റ്റ് പിരിച്ചുവിടുന്നതിനെ വിഎച്ച്പി എതിർത്തു.
പിരിച്ചുവിടുന്ന നടപടി അംഗീകരിക്കില്ലെന്ന് വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പ്രതികരിച്ചു. ചില വ്യക്തികൾക്കെതിരെയാണ് ആക്ഷേപമെന്നും ട്രസ്റ്റിനെ എങ്ങനെ പഴിക്കുമെന്നും അലോക് കുമാർ ചോദിക്കുന്നു. അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാനാണ് പൊലീസ് നീക്കം. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ രാജിയിൽ ഇതുവരെ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും രാജി നൽകിയിരുന്നു.
