കശുവണ്ടി കോർപ്പറേഷൻ അഴിമതി: ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് കെ. ബിജു ഐഎഎസ്
കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ അവഹേളിക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നാണ് നേരത്തെ നൽകിയ മാപ്പപേക്ഷ തിരുത്തി പുതിയത് സമർപ്പിച്ചത്.കോടതി സമ്മർദ്ദം മൂലമാണ് പ്രതികളെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന രീതിയിലായിരുന്നു കെ. ബിജുവിൻ്റെ ആദ്യ ഉത്തരവുണ്ടായിരുന്നത്. ഇതിനെതിരെ സമർപ്പിച്ച ആദ്യ മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തള്ളിയിരുന്നു. കേസ് ഫയലുകൾ മനസ്സിരുത്തിയും സ്വതന്ത്രമായും പരിശോധിച്ചാണോ തീരുമാനമെടുത്തതെന്ന് ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം ഉൾപ്പെടുത്തി വീണ്ടും മാപ്പപേക്ഷ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാകില്ലെന്ന് ജഡ്ജി കടുത്ത മുന്നറിയിപ്പും നൽകിയിരുന്നു.
