പശ്ചിമ ബംഗാളിൽ കശാപ്പിന് സർട്ടിഫിക്കറ്റ് നിർബന്ധം
മൃഗങ്ങളെ കശാപ്പ് ചെയ്യാൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. സർട്ടിഫിക്കറ്റ് ഇല്ലാതെ പശു ഉൾപ്പെടെയുള്ളവയെ കശാപ്പുചെയ്യ്താല്‍ പിഴയോ ജയില്‍വാസമോ അനുഭവിക്കേണ്ടി വരും. നിയമം തെറ്റിക്കുന്നവർക്ക് 6 മാസം ജയില്‍ വാസം അല്ലെങ്കില്‍ 1000 രൂപ പിഴയുമാണ് ശിക്ഷ. അധികാരപ്പെട്ട ഉദ്യോഗസ്ഥരുടേയോ സർക്കാർ വെറ്റിനറി സർജന്‍റേയോ അനുമതി സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ സാധിക്കു.
നോട്ടിഫിക്കേഷൻ പ്രകാരം, കാള, പശു, എരുമ തുടങ്ങിയ ഒരു മൃഗത്തെയും സർട്ടിഫിക്കറ്റ് ഇല്ലാതെ കശാപ്പ് ചെയ്യാൻ പാടില്ല. കശാപ്പ് ചെയ്യുന്ന മൃഗങ്ങൾ 14 വയസ്സിന് മുകളിലുള്ളതും ജോലിക്കോ പ്രത്യുൽപാദനത്തിനോ ഉപയോഗപ്രദമല്ലാത്തതോ, പ്രായം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ചികിത്സിക്കാൻ പറ്റാത്ത രോഗം കാരണം ബുദ്ധിമുട്ടുന്നതോ ആണെന്ന് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരില്‍ അപ്പീൽ ചെയ്യാം.
കൂടാതെ സർക്കാർ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ കശാപ്പ് അനുവദിക്കൂ. തുറസ്സായ പൊതു സ്ഥലങ്ങളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് അധികൃതർ അല്ലെങ്കിൽ വെറ്റിനറി ഡോക്ടർ എന്നീ അധികൃതരുടെ പരിശോധനകൾ ആരും തടസ്സപ്പെടുത്തരുതെന്നും നിർദേശമുണ്ട്.
