ചെന്നിത്തല ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു
കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ ചർച്ച സജീവമായിരിക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു. കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചെന്നും താൻ ഹാപ്പി ആണെന്നും കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തല ദില്ലിയിലെത്തിയതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് കേരള ഹൗസിൽ അനുയായികൾ സ്വീകരണം നൽകി. മഹാരാഷ്ട്രയിലെ പിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള യോഗത്തിനാണ് ചെന്നിത്തല ദില്ലിയിലെത്തിയത്. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴി തുറന്നത്.
മല്ലികാർജ്ജുൻ ഖർർഗെയുമായി അടുത്ത ബന്ധമുള്ള ചെന്നിത്തലയ്ക്ക് സമവായമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന പ്രതീക്ഷയിലാണ് അനുയായികൾ. സോണിയ ഗാന്ധി ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ സംഘടനാപരമായി പാർട്ടിക്ക് കെസി വേണുഗോപാലിനെയാണ് ആവശ്യമെന്ന വാദമാണ് കെസി പക്ഷം ശക്തമാക്കുന്നത്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടിൽ നില്ക്കുന്ന മുസ്ലിം ലീഗ് രാഹുൽ ഗാന്ധിയോടടക്കം എന്തു പറയമെന്നതും തീരുമാനത്തില്‍ നിർണ്ണായകാകും.
