ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി

ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയർത്തിക്കാട്ടിയ ഡോ. ഹാരിസിനെ മുഖ്യമന്ത്രി വിമർശിച്ചു. ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണം, എല്ലാ കാര്യവും പൂർണമായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.'സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്. നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം' എന്നും അദ്ദേഹം പറഞ്ഞു.