സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം കള്ളപ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം കള്ളപ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കാഫിർ സ്‌ക്രീൻഷോട്ടും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ചർച്ചകളുമെല്ലാം അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി സൗജന്യയാത്ര പരിപാടിയുമായി ബന്ധപ്പെട്ട് ഓർഡിനറി ബസ് സിറ്റി ഫാസ്റ്റ് ആക്കി സർവീസ് നടത്തിയെന്ന പ്രചാരണങ്ങളുണ്ട്. എന്നാൽ വാസ്തവത്തിൽ ഒരൊറ്റ ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസ് ഓർഡിനറി ആക്കി മാറ്റുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സഹകരണസ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയെന്ന പ്രചരണവുമുണ്ട്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പിണറായി നയിക്കുന്ന സർക്കാരാണ് ഫീസ് കൂട്ടിയത്. ഒരു രൂപ പോലും സർക്കാർ വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനായി നടത്തിയ ശ്രമമായിരുന്നു കാഫിർ സ്‌ക്രീൻഷോട്ട്. അതുപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനായി എന്തൊക്കെ പ്രചാരണങ്ങളാണ് നടത്തിയത്. സംഘപരിവാർ ചെയ്യുന്ന അതേ പരിപാടിയാണ് അന്ന് സിപിഎമ്മും ചെയ്തത്. ആ വ്യാജപ്രചരണത്തിന്റെ ആണിക്കല്ല് പറിക്കാൻ ഞങ്ങൾ ശ്രമിച്ചു. കാഫിർ സ്‌ക്രീൻഷോട്ടിന്റെ വാസ്തവം പുറത്തുവന്നതിലൂടെതിരഞ്ഞെടുപ്പ് കാലത്ത് സിപിഎം എന്തൊക്കെ വൃത്തികേടുകൾ ചെയ്യുന്നുണ്ടെന്ന മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
