ഉമ്മയുടെ ശസ്ത്രക്രിയക്ക് ഇടക്കാല ജാമ്യം തേടിയ ഉമർ ഖാലിദിന്‍റെ അപേക്ഷ തള്ളി കോടതി
ദില്ലി കലാപ കേസിൽ ഉമർ ഖാലിദിന് കോടതിയിൽ വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ അപേക്ഷ വിചാരണക്കോടതി തള്ളി. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കരുതി എല്ലാ അപേക്ഷയിലും ഇത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദില്ലി കലാപകേസിൽ 2020 സെപ്തംബറിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ദില്ലി കോടതി, ഇക്കഴിഞ്ഞ ഡിസംബറിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അന്ന് 15 ദിവസം ഇടക്കാല ജാമ്യം നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോടതി എല്ലായ്പ്പോയും ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്. അമ്മയുടെ ശസ്ത്രക്രിയ കണക്കിലെടുത്താണ് ഇക്കുറി ഇടക്കാല ജാമ്യം തേടിയത്. എന്നാൽ ഉമർ ഖാലിദിന് 5 സഹോദരിമാർ ഉണ്ടെന്നും പിതാവും ഉമ്മയ്ക്കൊപ്പമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ ശസ്ത്രക്രിയ അല്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങളിൽ ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യു എ പിഎ അടക്കമുള്ള വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഇന്നലെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
