തമിഴ്നാട്ടിൽ നിർണായകമായ നിലപാടുമായി സിപിഎം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ഉടനടി ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ഗവർണറോട് ആവശ്യപ്പെട്ടു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 108 എംഎൽഎമാരുള്ള ടിവികെയാണ് നിലവിൽ സഭയിലെ വലിയ ശക്തി. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടും ഗവർണർ ക്ഷണം വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഗവർണർമാരെ ആയുധമാക്കുകയാണെന്നും അതിന്‍റെ തുടർച്ചയാണ് തമിഴ്‌നാട്ടിലും സംഭവിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മറ്റ് കക്ഷികളൊന്നും തന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിൽ വിജയ‍്‍യെ തടഞ്ഞുവെക്കുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഗവർണറുടെ അനാവശ്യമായ കാലതാമസം അംഗീകരിക്കാനാവില്ലെന്നും സിപിഎം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നൽകാത്ത ജനവിധിയായിരുന്നു തമിഴ്‌നാട്ടിലേത്. എന്നാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയെയാണ് ആദ്യം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടത്. ഇതിന് തയ്യാറാകാത്ത ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ തമിഴ് മണ്ണിലെ ജനവിധി മാനിച്ചുകൊണ്ട് ടിവികെ നേതാവിനെ ഉടനടി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നും സിപിഎം ശക്തമായി ആവശ്യപ്പെട്ടു. കോൺഗ്രസ് പിന്തുണയോടെ ടിവികെ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെ ഇടതുപക്ഷത്തിന്‍റെ ഈ നിലപാട് നിർണ്ണായകമായി മാറിയിരിക്കുകയാണ്.
