പൂക്കറ്റ് എയർ ഇന്ത്യ വിമാനപകടത്തിൻ്റെ ബ്ലാക്ക് ബോക്സിൽ നിർണായക വിവരങ്ങൾ
എയർ ഇന്ത്യ വിമാനം പൂക്കറ്റിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആകാശത്തുവെച്ച് വിമാനത്തിന്റെ നിയന്ത്രണം നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടതായി ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പൈലറ്റിന്റെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ വന്നതോടെയാണ് വിമാനം പെട്ടെന്ന് മുന്നൂറ് അടി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സംശയമുയർന്നു. പിന്നാലെ, എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. പൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ 2379 എയർബസ് എ320 വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്കും 4 ജീവനക്കാരും അടക്കം 17 പേർക്കാണ് പരിക്കേറ്റത്.
