ഭക്തരോടു മോശമായി പെരുമാറുന്ന ജീവനക്കാരെ ‘പ്രഫഷനൽ’ ആക്കാൻ ദേവസ്വം വകുപ്പ്
ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരോടു മോശമായി പെരുമാറുന്ന ജീവനക്കാരെ ‘നല്ല പെരുമാറ്റം’ പഠിപ്പിച്ച് പ്രഫഷനൽ രീതി കൊണ്ടുവരാൻ ദേവസ്വം വകുപ്പിന്റെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളുടെയും യോഗം വിളിച്ചു ചേർക്കും. ക്ഷേത്രത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയും നിലനിർത്തുന്നതിന് ഇത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദേവസ്വം വകുപ്പിന്റെ നീക്കം. ജീവനക്കാരുടെ പെരുമാറ്റവും രീതികളും ‘പ്രഫഷനൽ’ ആയി മാറ്റുന്നതിനാണ് ക്ഷേത്രാചാരത്തിലും അനുഷ്ഠാനങ്ങളിലും പണ്ഡിതരുടെ സമിതിയെ നിയോഗിച്ച് ജീവനക്കാരെ പഠിപ്പിക്കുന്നത്.ഭക്തരോടു മോശമായി പെരുമാറുന്നു, ദേഷ്യത്തോടെ ‘കൈകാര്യം’ ചെയ്യുന്നു എന്നെല്ലാം പരാതി പതിവായി ഉയരുന്നതാണ്. മന്ത്രി കെ. മുരളീധരനു നേരിട്ടും ഇത്തരം പരാതികൾ ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ പുതുതായി ക്ഷേത്രങ്ങളിൽ കയറിയ ചില ജീവനക്കാർക്ക് ക്ഷേത്രാചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അറിവില്ലാത്തത് പലപ്പോഴും ഭക്തർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു പരിഹാരമായി ഓരോ ക്ഷേത്രങ്ങളിലെയും അനുഷ്ഠാനങ്ങളെക്കുറിച്ചും ജീവനക്കാർക്കു പരിശീലനം നൽകും.
ക്ഷേത്രത്തിലെത്തുന്നവർക്ക് ആ ക്ഷേത്രത്തിലെ പൂജകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ജീവനക്കാരെ നിയോഗിക്കാനും തീരുമാനമുണ്ട്. ഇതും പരിശീലനത്തിൽ ഉൾപ്പെടുത്തും.
