രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ധർമേന്ദ്ര പ്രധാൻ
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ധർമേന്ദ്ര പ്രധാൻ രംഗത്ത്. രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണെന്നും പാർലമെന്റ് സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും ജനാധിപത്യപരമായ സംവാദത്തിന് പകരം രാഷ്ട്രീയ നാടകത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയതെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് നടത്തിയ ധർണ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ മാനദണ്ഡങ്ങളെ അവഗണിക്കുകയും ചെയ്തുവെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം
രാഷ്ട്രീയ വാർത്തകളിൽ ഇടം നേടുക എന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യം. ചർച്ചയ്ക്കുള്ള എല്ലാ വഴികളും തുറന്ന ശേഷവും ബോധപൂർവം ഏറ്റുമുട്ടലുകൾ ഉണ്ടാക്കിയെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റരുതെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാനും സഭയിൽ നമ്മുടെ യുവാക്കളുടെ എല്ലാ യഥാർത്ഥ ആശങ്കകളും പരിഹരിക്കാനും സർക്കാർ നൂറു ശതമാനം പ്രതിജ്ഞാബദ്ധമാണ്. അരാജകത്വത്തിന് പകരം നിശ്ചയദാർഢ്യവും മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് വിദ്യാർത്ഥികൾ അർഹിക്കുന്നത്. വിദ്യാർത്ഥികളോട് വലിയ കടപ്പാടുണ്ടെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
