കഞ്ചാവ് കേസിൽ നാല് വിദ്യാർഥികളെ കളമശ്ശേരി പോളി ടെക്നിക്കിൽ നിന്ന് പുറത്താക്കി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ നാല് വിദ്യാർഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളജ് അറിയിച്ചു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇക്കഴിഞ്ഞ മാർച്ച് 14ന് പുലർച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരായ ആദിത്യനും ആകാശും എസ്.എഫ്.ഐ പ്രവർത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.
ഇതിൽ ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇവർക്ക് കഞ്ചാവ് നൽകിയ ആഷിക്, ഷാലിക് എന്നീ പൂർവ്വ വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കെ.എസ്.യുവിന്റെ കോളജിലെ നേതാവായിരുന്നു ഷാലിക്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നൽകിയിരുന്നു. കാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് കത്ത് നൽകിയിരുന്നു. മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. ലഹരിക്കായി കാമ്പസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് തിരച്ചിൽ നടത്തിയത്.