രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 15 ന് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. പത്താം ദിവസവും രാഹുൽ ഒളിവിൽ തുടരുമ്പോഴാണ് ഹൈക്കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള തീരുമാനം വന്നിട്ടുള്ളത്. ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 32-ാം ഐറ്റമായിട്ടാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിറ്റിംഗ് തുടങ്ങിയ ഉടൻ തന്നെ രാഹുലിന്‍റെ അഭിഭാഷകൻ ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യം അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്.
തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹര്‍ജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ ബാബു അറിയിച്ചത്.
