സഭാ തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ്
യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഓടക്കാലി, മഴുവന്നൂര്‍ ഉള്‍പ്പടെയുള്ള പള്ളികള്‍ ഏറ്റെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ആറ് പള്ളികളുടെ കേസ് പ്രത്യേകമായി പരിഗണിക്കണമെന്നും അതുവരെ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് വീണ്ടും സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
2017ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സഭാ തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിലെ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് വന്നിരുന്നു. ഇതിനെതിരെ യാക്കോബായ സഭ പലതവണ തടസങ്ങൾ ഉന്നയിച്ചിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് ഈ ആറ് പള്ളികളും ഏറ്റെടുത്ത് പൊലീസ് സംരക്ഷണത്തോടെ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ സിംഗിൾ ബെഞ്ചിന്റെ വിധി വന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് യാക്കോബോയ സഭ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ഇത് സിവിൽ തർക്കമാണെന്നും അതിനാൽ ആറുപള്ളികളുടെയും കാര്യം പ്രത്യേകമായി പരിഗണിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. ഓരോ പള്ളിയുടേയും കാര്യം പ്രത്യേകമായി പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. അതേസമയം പള്ളികളിൽ അവകാശമുന്നയിച്ചുള്ള ഓർത്തഡോക്‌സ് സഭയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിട്ടില്ല. ഹർജി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ വിശദമായ നിയമ നടപടി തുടരുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
