അർജുൻ ആയങ്കിയെ വെടിവെയ്ക്കാനൊന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല
അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണം കഴിഞ്ഞാൽ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. 100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കും. കൊറിയർ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയർ കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
