വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് സംസ്ഥാന സർക്കാർ തന്നെ ഇതുവരെ ക്ഷണിച്ചിട്ടേയില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ, കഴിഞ്ഞ ദിവസം നടന്ന വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.നേരത്തെ വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ക്ഷണിച്ചതുകൊണ്ടു മാത്രമാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ മുഴുവൻ ബിജെപി നേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, അതിനുള്ള അവകാശം അവർക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചടങ്ങിൽ 'വന്ദേമാതരം' ആലപിക്കാത്തതിനാലാണോ ബിജെപി നേതാക്കൾ വിട്ടുനിന്നതെന്ന തുടർചോദ്യത്തിന്, എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെ പരാമർശിച്ചാണ് സുരേഷ് ഗോപി വിശദീകരണം നൽകിയത്. വന്ദേമാതരം ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും ആ ഗാനത്തിന്റെ കൃത്യമായ പ്രോട്ടോക്കോളിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
