സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങുന്നതടക്കമുളള കാര്യങ്ങളിൽ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.
ഹിമാചലിൽ നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചത് കേരളത്തിന് സഹായകരമാണ്. പക്ഷേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് മതിയാകില്ല. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമം. പ്രതിദിനം 700 മുതൽ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പിക്ക് സമയങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. ഇത് നികത്താൻ ആവശ്യമായ വൈദ്യുതി ലഭിച്ചെങ്കിലെ നിയന്ത്രണം ഒഴിവാക്കാൻ കഴിയു. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലാണ്. ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതിയുടെ ഉപയോഗം 5000 മെഗാ വാട്ടിന് മുകളിൽ പോയിരുന്നു. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.
