കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ നീങ്ങുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ കൈകാര്യം ചെയ്യുന്നതില്‍ കമ്മീഷന്‍ വ്യക്തമായ വിവേചനം കാണിക്കുന്നുവെന്നും ഈ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും കെ സി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും ബി ജെ പിയുടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റായി മാറി. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ അവകാശലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇതേ കമ്മീഷനാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നടപടികളെ ജനങ്ങളുടെ മുന്നില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടും. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കും.സ്ത്രീ സംവരണ നിയമ ത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റിലെ വോട്ടെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിട്ടും, കമ്മീഷന്റെ മൗനം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ നിരവധി തവണ കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് പ്രസംഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യത കുറവാണെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. കോഴിക്കോട് സ്‌ട്രോംഗ് റൂമിനോട് ചേര്‍ന്ന മുറി തുറന്ന സംഭവത്തില്‍ നല്‍കിയ പരാതിക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
