കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് ലോകവിപണി ലക്ഷ്യം: ട്രേഡക്‌സ് 2026 കൊച്ചിയിൽ
കേരള ബ്രാൻഡ് (നന്മ) പദ്ധതിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര ബിസിനസുകാരെ അണിനിരത്തിയുള്ള ട്രേഡെക്സ് കേരള 2026 ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകർക്ക് ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും അവസരമൊരുക്കുന്നതാണ് യോഗം. ട്രേഡെക്സ് കേരള 2026 ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. കേരളത്തിന്റെ ഉത്പന്നങ്ങളെയും സംരംഭകരെയും ആഗോള വിപണിയിൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനുള്ള നിർണായക വേദിയായി ട്രേഡെക്സ് കേരള 2026 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
കയറ്റുമതി കരാറുകളും ധാരണാപത്രങ്ങളും വഴി കേരളത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താൻ സമ്മിറ്റിൽ ലക്ഷ്യമിടുന്നുണ്ട്. നിതി ആയോഗിൻ്റെ പട്ടിക പ്രകാരം കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കേരളം 19ൽ നിന്നും 11ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഈ സാധ്യതയും പ്രയോജനപ്പെടുത്താനാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനും സംയുക്തമായാണ് ട്രേഡെക്സ് കേരള 2026 സംഘടിപ്പിക്കുന്നത്.
മുന്നൂറിലധികം സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകരും മുപ്പതിലേറെ അന്താരാഷ്ട്ര ബയർമാരും വ്യവസായ പ്രതിനിധികളും സമ്മിറ്റിൽ പങ്കെടുക്കും. വനിതാ സംരംഭകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. വ്യവസായികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ നിന്നുള്ള സംരംഭകർക്ക് പ്രത്യേക പരിഗണന നൽകും. ഇടനിലക്കാരില്ലാതെ, അന്താരാഷ്ട്ര ബയർമാരുമായി നേരിട്ട് ബിസിനസ് ചർച്ചകൾ നടത്താനും കയറ്റുമതി കരാറുകളിൽ ഒപ്പിടാനും സംരംഭകർക്ക് സാധിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് വ്യക്തമാക്കി.
