പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. വീഴ്ച വരുത്തിയത് പിണറായി വിജയൻ്റെ സർക്കാർ ആണെന്നും കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും എം കെ മുനീർ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം ബദൽ മാർഗം തേടണമെന്നും അദ്ദേഹം നിർദേശിച്ചു.പിഎം ശ്രീ പദ്ധതിയിൽ ഇടതുപക്ഷം പുറമെ എതിർക്കുകയും അകത്ത് കൈ കൊടുക്കുകയും ചെയ്തു. കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, ഇടതുപക്ഷം അത് ചെയ്തില്ല. സംസ്ഥാനത്തിന്റെ പരമാധികാരം പണയം വെച്ചു. കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഉപ സമിതി ഉണ്ടാക്കി പദ്ധതി പഠിച്ചില്ലെന്നും എംകെ മുനീർ പറഞ്ഞു. കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിനു മാത്രം നൽകി. കേന്ദ്രത്തിന് മാത്രം പിന്മാറാൻ അവകാശം ഉള്ള പദ്ധതിയിൽ കേരളം പിന്മാറി എന്ന് പറയുന്നതിൽ പിന്നെ എന്ത് യുക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം ബദൽ മാർഗം തേടണമെന്നും എംകെ മുനീർ നിർദേശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം കേരള വിദ്യാഭ്യാസ നയം രൂപീകരിക്കണം. കരാർ ഭേദഗതിക്ക് സമ്മർദം ചെലുത്തുക. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി പിഎം ശ്രീ പണം ഉപയോഗിക്കുക. കേരളം സ്വാതന്ത്ര വിദ്യാഭ്യാസ ഫണ്ട് കണ്ടെത്തി കേന്ദ്ര ആശ്രയം കുറക്കുണം. വാചക കസർത്തിനപ്പുറം ഭരണഘടനാപരവും പ്രായോഗികവും ആയ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
