സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എസി മൊയ്തീനാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നിലവില്‍ ഈ പദ്ധതിക്കായി 1770 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് യാതൊരു മുന്നൊരുക്കവുമില്ലാതെ തട്ടിക്കൂട്ടി നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ 120 മാസം ഭരിച്ചിട്ട് അവസാനമാസം പ്രഖ്യാപിച്ച പദ്ധതിയാണ്. എന്നിട്ട് പ്രകടനപത്രികയിലുള്ളത് നടപ്പാക്കിയെന്നാണ് പറഞ്ഞത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം പോകുന്ന കാലത്താണോ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
'2500 രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൊടുക്കുമെന്ന് പറഞ്ഞാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്. എന്നിട്ട് നാലേ മുക്കാല്‍ കൊല്ലക്കാലം ഒരുരൂപ കൂട്ടിക്കൊടുത്തില്ല. പഞ്ചായത്ത് ഇലക്ഷന് തൊട്ടുമുന്‍പ് 400 കൂട്ടി രണ്ടായിരം ആക്കി. അങ്ങനെയാണോ പരിപാടി നടപ്പാക്കുക. ഞങ്ങള്‍ ആദ്യ കാബിനറ്റില്‍ സ്ത്രീകള്‍ക്ക്ക്ക് സൗജന്യയാത്ര നടപ്പാക്കി. നിങ്ങള്‍ ഇപ്പുറത്ത് 99 പേര്‍ ഇരിക്കുന്ന സമയത്ത് ഞാന്‍ അപ്പുറത്ത് നിന്ന് പ്രതിപക്ഷ നേതാവായി പറയാനുള്ളത് പറഞ്ഞിട്ടാണ് പോയത്. ഇപ്പോ ഞാന്‍ വന്നിരിക്കുന്നത് 101 പേരായിട്ടാണ്. എന്ത് ബഹളം ഉണ്ടാക്കിയാലും ഞാന്‍ പറഞ്ഞിട്ടേ പോകുകയുള്ളു.
