പശ്ചിമേഷ്യൻ സംഘർഷം; യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താല്പര്യമുള്ള വിവിധ മേഖലകളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ പ്രധാന വിഷയമായി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
