ഓശാന ചടങ്ങുകൾക്കിടെ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ഗോവിന്ദൻ

  1. Home
  2. Latest

ഓശാന ചടങ്ങുകൾക്കിടെ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ഗോവിന്ദൻ

oshana


കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആർച്ച് ബിഷപ്പ് ഡോക്ടർ വർഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ദേവമാതാ കത്തീഡ്രലിൽ ഓശാന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആർച്ച് ബിഷപ്പായും വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആർച്ച് ബിഷപ്പിനെ സന്ദർശിച്ചിരുന്നു.

മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറിയിരുന്നു. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.

തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.