കേരളത്തിൽ ഇത്തവണ ബിജെപി തരംഗമെന്ന് നരേന്ദ്രമോദി; മറ്റന്നാൾ വീണ്ടും കേരളത്തിലെത്തും
ഇത്തവണ കേരളം പുതിയ ചരിത്രം രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം പുതിയ സർക്കാറിന് മാത്രമല്ല, പുതിയ സംവിധാനത്തിന് വേണ്ടി ജനങ്ങളുടെ മനസ് തയാറായിക്കഴിഞ്ഞുവെന്നും നരേന്ദ്രമോദി പറഞ്ഞു. ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളത്. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയത്തിനായി നല്ല പ്രവർത്തനം നടക്കുന്നുണ്ട്. പാലക്കാട് പരിപാടിയിൽ ജനങ്ങളുടെ അത്യുൽസാഹം കണ്ടു. തൃശൂരിൽ റോഡ് ഷോയും നടത്തി. അവിടെ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ട്. തിരുവനന്തപുരം കേരളത്തിൽ ഒരു മാതൃക കാണിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും കേരളത്തിലെത്തുമെന്നും വ്യക്തമാക്കിയ മോദി, എഫ്സിആർഎ വിവാദത്തിൽ പരാമർശം നടത്തിയില്ല. കേരളത്തിലെ ബിജെപി പ്രവർത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്ത് മോശം ഭരണം കാഴ്ചവച്ചാലും ഭരണം ലഭിക്കുമെന്നായിരുന്നു ഇടത് വലത് മുന്നണികളുടെ വിചാരം. ഇത്തവണ അത് തിരുത്തും. കേന്ദ്ര പദ്ധതികൾ എങ്ങനെയാണ് ഇടത് വലത് മുന്നണികൾ തടസപ്പെടുത്തിയതെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കണം. പ്രിയങ്ക ഗാന്ധിയെ സംവാദത്തിന് വിളിക്കണം. വയനാട് എംപിയെ സംവാദത്തിൽ നേരിടാൻ നിങ്ങൾക്ക് സാധിക്കും. കോൺഗ്രസ് മാവോവാദികളുടെയും മുസ്ലീം ലീഗിന്റെയും താളത്തിന് തുള്ളുന്ന കോൺഗ്രസായി മാറി. തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ച് വോട്ടിന് വേണ്ടി ലോഹ്യം കൂടാൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
