പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്
തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിലെ കാലഹരണപ്പെട്ട പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം ഒഴിവാക്കിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വക്താക്കൾ പുറത്തുവിട്ട ചിത്രങ്ങളിലാണ് കസേരയിൽ ടവ്വൽ ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജം പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് വിജയിന്റെ ഈ അതിവേഗ നടപടി.
മെയ് 14ന് നടന്ന വ്യവസായ-വാണിജ്യ വകുപ്പുകളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത വിജയിന്റെ കസേരയിൽ വെള്ള ടവ്വൽ ഉണ്ടായിരുന്നു. മെയ് 15 വെള്ളിയാഴ്ച ടാഫെ ചെയർപേഴ്‌സൺ മല്ലിക ശ്രീനിവാസൻ, വൈസ് ചെയർപേഴ്‌സൺ ഡോ. ലക്ഷ്മി വേണു എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ ടവ്വൽ പൂർണ്ണമായും ഒഴിവാക്കിയതായി കാണാം. മന്ത്രിമാർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരകളിൽ ടവ്വൽ ഉപയോഗിക്കുന്നത് വിഐപി സംസ്‌കാരത്തിന്റെയും അധികാര ശ്രേണിയുടെയും അടയാളമാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു ലിസിപ്രിയയുടെ ആവശ്യം. നടപടിക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് ലിസിപ്രിയ നന്ദി അറിയിക്കുകയും ചെയ്തു.
