ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു; തിരക്കഥ തയ്യാറാകുന്നുവെന്ന് ചാണ്ടി ഉമ്മൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് സിനിമ നിർമ്മിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ചരിത്രം കേരളീയ സമൂഹത്തിന് മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും എഴുതും.
പുതിയ തലമുറയിലേക്ക് അപ്പയുടെ ജീവിതം കൃത്യമായി എത്തിക്കാൻ സുനിൽ ഗുരുവായൂരിന്റെ തിരക്കഥയ്ക്ക് കഴിയുമെന്ന് തനിക്ക് ഒരു ഉറപ്പുണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. 'അദ്ദേഹത്തിന്റെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ തിരക്കഥ തയ്യാറാക്കി സമീപിച്ചത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പമാണ് സിനിമയുമായി മുന്നോട്ട് നീങ്ങിയത്. അതിന്റെ ജോലികൾ മുന്നോട്ട് പോകുന്നു. ചർച്ചകളും താര നിർണയവുമടക്കം പുരോഗമിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.
'ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വിനോദ് ഗുരുവായൂർ ശേഖരിക്കുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹവുമായി അടുപ്പം ഉണ്ടായിരുന്നവരുമായി സംസാരിക്കുമ്പോൾ പല പുതിയ വിവരങ്ങളും ലഭിക്കുന്നുണ്ട്. അതെല്ലാം ഉൾപ്പെടുന്ന ഒരു ബയോപിക് ആയിരിക്കും ഈ സിനിമ. തിരക്കഥയുടെ ജോലികൾ പൂർത്തിയായശേഷം നടന്മാരെയടക്കം സമീപിക്കും. സംവിധായകന്റെയും നടന്മാരുടെയും കാര്യത്തിൽ ചില ആഗ്രഹങ്ങൾ മനസിലുണ്ട്.' - ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം മാത്രമല്ല, ഓരോ മലയാളികളുടെയും അഭിലാഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ പറഞ്ഞു.പി ആർ ഒ-എ എസ് ദിനേശ്.
