വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയോട് പി രാജീവ്
വിഴിഞ്ഞം തുറമുഖ ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) ക്ക് കൈമാറുന്ന അദാനി ഗ്രൂപ്പിൻ്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് മുൻ വ്യവസായ മന്ത്രി പി രാജീവ്. കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമർശിക്കേണ്ടതെന്ന് പി രാജീവ് ചോദിച്ചു. കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ലെന്നും പി രാജീവ് ചോദിച്ചു.
തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇക്കാര്യം ശരിവെക്കും വിധത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉണ്ടായതെന്നും പി രാജീവ് പറഞ്ഞു. വിഷയം സംബന്ധിച്ചു സർക്കാർ എല്ലാ വശവും പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗൗരവമായി കാണണം. തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. തുറമുഖ സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. ഇത്തരമൊരു കരാർ വരുമ്പോൾ സ്വാഭാവികമായി തുറമുഖ വകുപ്പ് അറിയുമെന്നും പി രാജീവ് പറഞ്ഞു.
